Loading…
അദ്ധ്യായം 3—മാനസാന്തരം
ദൈവസന്നിധിയില്‍ മര്‍ത്യന്‍ നീതിമാനാകുന്നതെങ്ങിനെ? ഒരു പാപി നീതികരിക്കപ്പെടുന്നതും എങ്ങനെ? യേശു ക്രിസ്തു മുഖാന്തിരമല്ലാതെ നമ്മുക്ക് ദൈവത്തോടുള്ള കൂട്ടായ്മയും വിശുദ്ധിയും പ്രാപിപ്പാന്‍ കഴികയില്ല. എന്നാല്‍ ക്രിസ്തുവിന്‍റെ അടുക്കലേക്കു നാം എങ്ങിനെയാണ് ചെല്ലുക? പെന്തെക്കോസ്തു ദിവസത്തിലെന്നപോലെ ഇന്നും പലരും പാപബോധമുണ്ടാകുമ്പോള്‍ “ഞങ്ങള്‍ എന്തു ചെയ്യേണ്ടു? എന്ന് ചോദിക്കുന്നു. പത്രോസ് നല്‍കിയ ഉത്തരത്തിലെ ഒ ന്നാമത്തെ വാക്കു “മാനസാന്തരപ്പെടുവിന്‍” (അ.പ്ര. 2:38) എന്നായിരിന്നുവല്ലോ. അതില്‍പിന്നെ ചിലദിവസങ്ങള്‍ക്കുശേഷം മറ്റൊരിടത്തുവെച്ച് അതെ അപ്പോസ്തലന്‍: “നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്ളുവിന്‍” (അ.പ്ര. 3:39) എന്നും പറകയുണ്ടായി. KP 20.3
മാനസാന്തരപ്പെടുകയെന്നാല്‍ പാപങ്ങളെക്കുറിച്ച് ദുഃഖിക്കുന്നതും അവയെ പരിത്യജിക്കുന്നതുമാകുന്നു. പാപത്തിന്‍റെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് നാം പരിപൂര്‍ണ്ണമായി ഗ്രഹിച്ചല്ലാതെ നമ്മുക്ക് പാപത്തെ വിട്ടുമാറുവാന്‍ സാധിക്കുകയില്ല; നാം അതിനെ വിട്ടുമാറാതിരുന്നാല്‍ നമ്മുടെ ജീവിതത്തില്‍ യഥാര്‍ത്ഥമായോരു മാറ്റവും സംഭവിക്കയില്ല. KP 21.1
അനേകം ആളുകള്‍ മാനസാന്തരത്തിന്‍റെ യഥാര്‍ത്ഥമായ നില എന്തെന്ന് പൂര്‍ണ്ണമായി ഗ്രഹിക്കുന്നില്ല. ചെയ്തുപോയ പാപം നിമിത്തം പലരും ദുഃഖിക്കുകയും ആ പാപം നിമിത്തം തങ്ങള്‍ക്കു വരുവാന്‍ ഇരിക്കുന്ന കഷ്ടതകളെ ഭയന്നു തങ്ങളുടെ ജീവിതത്തില്‍ ഒരു ബാഹ്യമായ മാറ്റം വരുത്തുകയും ചെയ്യുന്നു. എന്നാല്‍ തിരുവെഴുത്തുകള്‍ നിര്‍ദ്ദേശിക്കുന്ന മാനസാന്തരം അങ്ങിനെയുള്ളതല്ല. അവര്‍ പാപത്തെക്കുറിച്ചല്ല, പ്രത്യുത വരുവാനിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ദുഃഖിക്കുന്നത്. തന്‍റെ ജ്യേഷ്ഠാവകാശം എന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്ന് കണ്ടപ്പോള്‍ ഏശാവു പ്രകടിപ്പിച്ച ദുഃഖം അങ്ങനെയുള്ളതായിരുന്നു. വഴിമദ്ധ്യെ ഊരിയ വാളോടുകൂടെനിന്നിരുന്ന ദൂതനെക്കണ്ടപ്പോള്‍ ബിലെയാം തന്‍റെ പാപത്തെ ഭയന്നു അവന്‍ ചെയ്ത കുറ്റം സമ്മതിച്ചു. എന്നാല്‍ ആ കുറ്റസമ്മതത്തില്‍ പാപത്തെക്കുറിച്ചുള്ള നിജമായ മനസ്സുതിരിവോ ദോഷത്തോടുള്ള വെറുപ്പോ കാണുന്നില്ല. യൂദാഈസ്കര്യാത്തോവും തന്‍റെ ഗുരുവിനെ ഒറ്റിക്കൊടുത്തശേഷം: “ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു” (മത്താ. 27:4) എന്ന് പറഞ്ഞുവല്ലോ. തനിക്കു നേരിടാവുന്ന ഭയങ്കര ശിക്ഷയെക്കുറിച്ചുള്ള ബോധവും ന്യായവിധിയെക്കുറിച്ചുള്ള പ്രതീക്ഷയും അവനില്‍ ഉളവായപ്പോഴാണ് അവന്‍ തന്‍റെ കുറ്റം സമ്മതിച്ചത്. അതിന്‍റെ ഭവിഷ്യത്തുഹേതുവായി അവന്‍ ഭയപരവശനായിത്തീര്‍ന്നു എന്നല്ലാതെ കുറ്റമില്ലാത്ത ദൈവപുത്രനെ കാണിച്ചുകൊടുക്കുകയും ഇസ്രായേലിന്‍റെ പരിശു ദ്ധനെ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ടുള്ളൊരു അവഗാഢവും ഹൃദയപൂര്‍വ്വകവുമായ ദുഃഖം അവനില്‍ ഇല്ലായിരുന്നു. KP 21.2
ഫറവൊരാജാവും ദൈവം അയച്ചബാധകള്‍ക്കധീനനായിരിക്കയില്‍ ആ ബാധകളെ ഒഴിവാക്കുവാനായി തന്‍റെ കുറ്റംസമ്മതിക്കുകയും ക്ഷമയാചിക്കയും ചെയ്തു എങ്കിലും ബാധകള്‍ നീങ്ങിയ ഉടനെ തന്‍റെ ഹൃദയം കഠിനപ്പെടുത്തുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തു. ഇവരെല്ലാവരും പാപത്തിന്‍റെ ഫലത്തെക്കുറിച്ചു ദുഃഖിച്ചതല്ലാതെ പാപത്തെക്കുറിച്ചു ദുഃഖിച്ചില്ല. KP 22.1
എന്നാല്‍ ഒരു മനുഷ്യന്‍ ദൈവാത്മാവിന്‍റെ പ്രവൃത്തിക്ക് തന്‍റെ ഹൃദയത്തില്‍ ഇടം കൊടുക്കുമ്പോള്‍ അവന്‍റെ മനസ്സാക്ഷി ഉണര്‍ത്തപ്പെടുകയും ദൈവത്തിന്‍റെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള ആധിപത്യത്തിനു ആധാരമായിരിക്കുന്ന അവന്‍റെ വിശുദ്ധന്യായപ്രമാണത്തിന്‍ അഗാധത്വവും വിശുദ്ധിയും അവന്‍ ഗ്രഹിക്കുകയും ചെയ്യും. “ഏതു മനുഷ്യനേയും പ്രകാശിപ്പിക്കുവാന്‍ ലോകത്തിലേക്കു വന്നു കൊണ്ടിരിക്കുന്ന സത്യവെളിച്ചം” (യോഹ. 1:9) അവന്‍റെ ആത്മാവിന്‍റെ ഉള്ളറകളില്‍ പ്രവേശിച്ചുമറഞ്ഞിരിക്കുന്ന എല്ലാഇരുട്ടിന്‍റെ കാര്യങ്ങളേയും വെളിപ്പെടുത്തുകയും അങ്ങനെ അവന്‍റെ ഹൃദയത്തില്‍ യഥാര്‍ത്ഥമായ കുറ്റബോധമുളവാക്കുകയും ചെയ്യും. അപ്പോള്‍ പാപി യഹോവയുടെ നീതിയെ ഉണര്‍ന്നറികയും ഹൃദയങ്ങളെ ശോധനചെയ്യുന്നവന്‍റെ തിരുമുമ്പില്‍ തന്‍റെ കുറ്റത്തോടും അഴുക്കോടും ഉറച്ചു നില്പാന്‍ ഭയപ്പെടുകയും ചെയ്യുന്ന ആ നിലയില്‍ അവന്‍ ദൈവത്തിന്‍റെ സ്നേഹവും വിശുദ്ധിയുടെ അലങ്കാരവും, നിര്‍മ്മലതയുടെ സന്തോഷവും ദര്‍ശിക്കുകയും അതോടുകൂടി വിശുദ്ധീകരണം പ്രാപിച്ചു സ്വര്‍ഗ്ഗവുമായുള്ള സംസര്‍ഗ്ഗത്തില്‍ യഥാസ്ഥാനസ്ഥിതനാകുവാന്‍ വാഞ്ചിക്കുകയും ചെയ്യും. KP 22.2
സങ്കീര്‍ത്തനക്കാരനായ ദാവീദ് പാപത്തില്‍ വീണശേഷം കഴിച്ചിട്ടുള്ള പ്രാര്‍ത്ഥന, പാപത്തെക്കുറിച്ചുള്ള ദുഃഖത്തിന്‍റെ ശരിയായസ്വഭാവത്തെ സുവ്യക്തം തെളിയിക്കുന്നു. അവന്‍റെ അനുതാപം ആത്മാര്‍ത്ഥമായതും അവഗാഢവുമായിരുന്നു. ഒഴികഴിവുകള്‍കൊണ്ടു തന്‍റെ കുറ്റത്തെ ലഘൂകരിപ്പാനുള്ള യാതൊരു യത്നവും അതിലില്ല. നിര്‍ണ്ണയിക്കപ്പെട്ടിരുന്ന ന്യായവിധിയില്‍നിന്ന് തെറ്റി ഒഴിവാനുള്ള ആഗ്രഹം അയാളെ ഇപ്രകാരം പ്രാര്‍ത്ഥിക്കുമാറാക്കിയതുമല്ല. ദാവീദിന് തന്‍റെ പാപത്തിന്‍റെ ഭയങ്കരത്വം നല്ലപോലെ ബോധ്യമായി രുന്നു; അതുമൂലം തന്‍റെ ആത്മാവിനു ഭവിച്ച ദൂഷ്യം അവന്‍ ശരിക്കുമനസ്സിലാക്കി; അതുകൊണ്ടു അവന്‍ തന്‍റെ പാപത്തെ വെറുത്തു. പാപക്ഷമയ്ക്കും ഹൃദയശുദ്ധിക്കും വേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനമൂലം അവന്‍ വിശുദ്ധിയുടെ സന്തോഷത്തിനായും ദൈവത്തോടുള്ള ഐക്യതയും കൂട്ടായ്മയും വീണ്ടും പ്രാപിപ്പാനായും വാഞ്ചിച്ചു. ആ പ്രാര്‍ത്ഥന ഇപ്രകാരമാകുന്നു:- KP 22.3
“ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍ യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.” (സങ്കീ. 32:1,2) “ദൈവമേ, നിന്‍റെ ദയയ്ക്കു ഒത്തവണ്ണം എന്നോട് കൃപയുണ്ടാകേണമേ; നിന്‍റെ കരുണയുടെ ബഹുത്വപ്രകാരം എന്‍റെ ലംഘനങ്ങളെമായിച്ചു കളയേണമേ. KP 23.1
എന്‍റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പില്‍ ഇരിക്കുന്നു. KP 23.2
ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈ സോപ്പുകൊണ്ട്......എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. KP 23.3
ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ; നിന്‍റെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതെ; നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുക്കയുമരുതെ; നിന്‍റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ. KP 23.4
എന്‍റെ രക്ഷയുടെ ദൈവമേ; രക്തപാതകത്തില്‍ നിന്ന് എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്‍റെനാവു നിന്‍റെ നീതിയെ ഘോഷിക്കും.” (സങ്കീ. 51:1-4) KP 23.5
ഈദൃശ അനുതാപം നമ്മില്‍ ഉളവാക്കാന്‍ നമ്മുടെ സ്വന്തശക്തിയാലും പരിശ്രമത്താലും സാധിക്കയില്ല. അത് ഉയരത്തില്‍ കയറി മനുഷ്യര്‍ക്ക് നല്ലദാനങ്ങളെ കൊടുത്തിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നു മാത്രം പ്രാപിക്കേണ്ടതാകുന്നു. ഈ ഒരു സംഗതിയിലാണ് പലരും തെറ്റിപ്പോകുന്നത്. തന്മൂലം ക്രിസ്തു അവര്‍ക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്ന സഹായം അവര്‍ പ്രാപിക്കുന്നതുമില്ല. ക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നതിനു മുമ്പു തന്നെ മാന സാന്തരപ്പെട്ടിരിക്കണമെന്നും മാനസാന്തരമാണ് പാപക്ഷമാലബ്ധിക്കു തങ്ങളെ അര്‍ഹരാക്കുന്നതെന്നും അവര്‍ വിചാരിക്കുന്നു. പാപമോചനത്തിനു മുമ്പെ മാനസാന്തരം ആവശ്യമാണ്. കാരണം ഉടഞ്ഞും ചതഞ്ഞും ഉള്ള ഒരു ഹൃദയത്തിനുമാത്രമേ ആ രക്ഷിതാവിനെക്കൊണ്ടുള്ള ആവശ്യബോധമുണ്ടാകുകയുള്ളു. എന്നാല്‍ മാനസാന്തരം ഉണ്ടാകുന്നതുവരെ പാപി യേശുവിന്‍റെ അടുക്കല്‍ ചെല്ലാതിരിക്കണമോ? മാനസാന്തരത്തെ പാപിക്കും രക്ഷിതാവിനും ഇടയിലുള്ള ഒരു പ്രതിബന്ധമാക്കാമോ? KP 23.6
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ; എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. (മത്താ. 11:28) എന്ന് യേശുവിന്‍റെ ക്ഷണം സ്വീകരിപ്പാന്‍ കഴിയുന്നതിനുമുമ്പായി ഒരു പാപി മാനസാന്തരപ്പെടണമെന്നു വേദപുസ്തകം ഉപദേശിക്കുന്നില്ല. യേശുകര്‍ത്താവില്‍നിന്നു പുറപ്പെടുന്ന ഒരു സല്‍ഗുണവീര്യമാണ് പാപിയെ മാനസാന്തരത്തിലേക്ക് നയിക്കുന്നത്. യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്‍കുവാന്‍ ദൈവം അവനെ(യേശുവിനെ) പ്രഭുവായും രക്ഷിതാവായും തന്‍റെ വലങ്കയ്യാല്‍ ഉയര്‍ത്തിയിരിക്കുന്നു (അ.പ്ര. 5:31) എന്നുള്ള പത്രോസ് അപ്പോസ്തലന്‍റെ പ്രസ്താവന ആ വസ്തുതയെ സുവ്യക്തം തെളിയിക്കുന്നു. കര്‍ത്താവിനെ കൂടാതെ നമ്മുക്ക് പാപക്ഷമയില്ല; അവന്‍റെ ആത്മാവ് നമ്മുടെ മനസാക്ഷിയെ ഉണര്‍ത്താതെ യഥാര്‍ത്ഥമായി മാനസാന്തരപ്പെടുവാന്‍ നമ്മുക്ക് സാധിക്കയുമില്ല. KP 24.1
നമ്മിലുള്ള എല്ലാ നല്ല ആഗ്രഹങ്ങളുടെയും ഉറവിടം ക്രിസ്തുവത്രെ. അവന്നു മാത്രമെ പാപത്തോടുള്ള ശത്രുത്വം നമ്മുടെ ഹൃദയങ്ങളില്‍ നട്ടുവളര്‍ത്താന്‍ സാധിക്കുകയുള്ളു. സത്യത്തിന്നും വിശുദ്ധിക്കുമായുള്ള ആഗ്രഹവും നമ്മുടെ പാപാവസ്ഥയെക്കുറിച്ചുണ്ടാകുന്ന ബോധവും ക്രിസ്തുവിന്‍റെ ആത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യങ്ങളത്രെ. KP 24.2
“ഞാനോ ഭൂമിയില്‍ നിന്നുയര്‍ത്തപ്പെട്ടാല്‍ എല്ലാവരേയും എങ്കലേക്കു ആകര്‍ഷിക്കും” എന്ന് യേശുകര്‍ത്താവ് പറഞ്ഞിരിക്കുന്നു. (യോഹ 12:32) ക്രിസ്തു ലോകത്തിന്‍റെ പാപത്തിനുവേണ്ടി മരിക്കുന്ന രക്ഷിതാവാണെന്നു പാപിക്കു ബോദ്ധ്യമാകണം. കാല്‍വറിയിലെ ക്രൂശിന്മേല്‍ തൂങ്ങുന്ന ദൈവത്തിന്‍റെ കുഞ്ഞാടിനെ നാം നോക്കിക്കാണുമ്പോള്‍ വീണ്ടെടുക്കപ്പെട്ടവേലയുടെ രഹസ്യം നമ്മുക്ക് വെളിപ്പെടുകയും അതിനെതുടര്‍ന്ന് ദൈവത്തിന്‍റെ ദയ നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പാപികള്‍ക്കു വേണ്ടിമരിക്കുകയാല്‍ ക്രിസ്തു തന്‍റെ അപ്രമേയസ്നേഹം പ്രകടമാക്കി. പാപി ഈ സ്നേഹത്തെ ദര്‍ശിക്കുമ്പോള്‍ അവന്‍റെ ഹൃദയം മൃദുലമാക്കപ്പെടുകയും അതിന്‍റെ വിലമനസ്സില്‍ പതിയുകയും അങ്ങനെ ആത്മാവില്‍ പശ്ചാത്താപം സംജാതമാകയും ചെയ്യുന്നതാണ്. KP 24.3
ചിലപ്പോള്‍ മനുഷ്യര്‍ക്ക് തങ്ങളുടെ പാപവഴികളെക്കുറിച്ചു ലജ്ജതോന്നീട്ട് അത് മൂലം ക്രിസ്തു തങ്ങളെ അവങ്കലേക്ക് ആകര്‍ഷിക്കയാണ് ചെയ്യുന്നത് എന്ന് ബോദ്ധ്യമാകുന്നതിനു മുമ്പു തന്നെ അവര്‍ തങ്ങളുടെ ദുഷ്പരിചയങ്ങളില്‍ ചിലതിനെ പരിത്യജിക്കാറുണ്ട്. നന്മ പ്രവര്‍ത്തിക്കേണം എന്ന പരമോദ്ദേശത്തോടുകൂടി തങ്ങളുടെ വഴികളെ ഗുണീകരിപ്പാനുള്ള ശ്രമം കാണുന്നിടത്തൊക്കെയും കര്‍ത്താവ് ആത്മാക്കളെ അവങ്കലേക്ക് ആകര്‍ഷിക്കുന്ന പ്രവര്‍ത്തി നടത്തുന്നു എന്ന് നിസ്സംശയം പറയാം. അവരുടെ ആത്മാവില്‍ ഒരു നിഗൂഢശക്തിപ്രവര്‍ത്തിക്കുന്നു. അത് ഹേതുവാല്‍ അവരുടെ മനസ്സാക്ഷി ഉണര്‍ത്തപ്പെടുകയും തല്‍ഫലമായി അവര്‍ തങ്ങളുടെബാഹ്യജീവിതത്തെ നവീകരിക്കയും പിന്നെത്തേതില്‍ ക്രിസ്തു തങ്ങളുടെ പാപം നിമിത്തം കുത്തിത്തുറക്കപ്പെട്ട തങ്കലേക്ക് അവരുടെ ദൃഷ്ടികളെ ആകര്‍ഷിക്കുന്നതിനാല്‍ അവര്‍ക്ക് അവന്‍റെ കല്പനയെക്കുറിച്ചുള്ള ബോധം ഉണ്ടാകുകയും ചെയ്യുന്നു. KP 25.1
അതോടുകൂടി തങ്ങളുടെ ജീവിതത്തിന്‍റെ കൊള്ളരുതായ്മയും ആത്മാവിലെ അടിയുറച്ച പാപങ്ങളും എല്ലാം അവര്‍ക്ക് ബോധ്യപ്പെടും. അപ്പോള്‍ ക്രിസ്തുവിന്‍റെ നീതിയെക്കുറിച്ചുള്ള ബോധം അവരില്‍ ഉദയം ചെയ്തിട്ട് ആശ്ചര്യഭരിതരായി പാപിയെ വീണ്ടെടുക്കേണ്ടതിനു ഇത്ര വലിയയാഗം ആവശ്യപ്പെടത്തക്കവണ്ണം അത്ര ഭയങ്കരമാണോ? എന്ന് ചോദിക്കുന്നു. നാം നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനല്ലയോ ക്രിസ്തു ഇത്ര വലിയ സ്നേഹം പ്രദര്‍ശിപ്പിക്കയും, ഈ പങ്കപ്പാടുകളേയും ക്രൂശിലെ മരണത്തോളം തന്നെ താഴ്ത്തുകയും ചെയ്തത്. KP 25.2
എങ്കിലും പാപിക്കു ഈ വന്‍സ്നേഹത്തെ അവഗണിപ്പാനും കര്‍ത്താവ് ആകര്‍ഷിക്കുമ്പോള്‍ അതിനു വഴിപ്പെടാതിരിപ്പാനും കഴിയും. ആ സ്നേഹത്തെ അവഗണിക്കാതിരുന്നാല്‍ സംശയമെന്യേ കര്‍ത്താവ് തങ്കലേക്കു അവനെ ആകര്‍ഷിച്ചടുപ്പിക്കും. രക്ഷാമാര്‍ഗ്ഗം സംബന്ധിച്ച് അറിവ്പ്രാപിച്ച മാത്രയില്‍ തന്നെ അവന്‍ ക്രൂശിന്‍റെ അടിവാരത്തേക്ക് ചെല്ലുകയും ദൈവത്തിന്‍റെ പ്രിയപുത്രന്‍ ക്രൂശാരോഹണം ചെയ്യുവാന്‍ ഇടവരുത്തിയ അവന്‍റെ പാപത്തെക്കുറിച്ച് അവന്‍ അനുതപിക്കുകയും ചെയ്യും. KP 25.3
പ്രകൃതിവിഷയങ്ങളില്‍ ക്രിയചെയ്യുന്ന അതെ ദിവ്യചിത്തം തന്നെയാണ് മനുഷ്യരോടു സംസാരിക്കുകയും അവന്‍ പ്രാപിച്ചിട്ടില്ലാത്ത ഏതോ ഒരു കാര്യത്തിനായുള്ള അഭിവാഞ്ച അവരുടെ ഹൃദയങ്ങളില്‍ ഉളവാക്കുകയും ചെയ്യുന്നത്. ഈ ലോകത്തിലെ വസ്തുക്കള്‍ക്ക് ആ അഭിവാഞ്ചയെ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കയില്ല. അതുകൊണ്ടു യഥാര്‍ത്ഥ സമാധാനവും സ്വസ്ഥതയും കൈവരുത്തുന്ന ആ വക കാര്യങ്ങളെ അന്വേഷിപ്പാനായി ദൈവത്തിന്‍റെ ആത്മാവ് അവരോടു കേണപേക്ഷിച്ചിരിക്കുന്നു. ആ കാര്യങ്ങളോ ക്രിസ്തുവിന്‍റെ കൃപയും വിശുദ്ധീകരണത്താലുള്ള സന്തോഷവുംതന്നെ. ഒരിക്കലും തൃപ്തി നല്‍കാത്ത പാപോല്ലാസങ്ങളില്‍ നിന്ന് ക്രിസ്തുവിലുള്ള പരമാവകാശത്തിലേക്ക് നമ്മുടെ ദൃഷ്ടികളെ തിരിപ്പാന്‍ നമ്മുടെ കര്‍ത്താവ് ദൃശ്യവും അദൃശ്യവുമായ വിവിധമാര്‍ഗ്ഗങ്ങളില്‍കൂടി അവന്‍ പരിശ്രമിച്ചുവരുന്നു. ഈ ലോകത്തിലെ പൊട്ടമരുവികളില്‍ നിന്നു വെള്ളം കുടിച്ചു ദാഹം ശമിപ്പിപ്പാന്‍ വൃഥായത്നിക്കുന്ന എല്ലാദേഹികളോടും തിരുവെഴുത്തുകള്‍ ഇപ്രകാരം പറയുന്നു:- “ദാഹിക്കുന്നവന്‍ വരട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൗജന്യമായി വാങ്ങട്ടെ”. (വെളി. 22:17) KP 26.1
ഈ ലോകം തരുന്നതിനേക്കാളും വിശേഷമായിരിക്കുന്ന ഒന്നിനെ പ്രാപിക്കേണം എന്നു നിന്‍റെ ഹൃദയത്തില്‍ ഒരു വാഞ്ചയുണ്ടെങ്കില്‍ അത് നിന്‍റെ ആത്മാവിനോടുള്ള ദൈവശബ്ദമാണെന്ന് ഓര്‍ത്തുകൊള്‍ക. നിനക്ക് മാനസാന്തരം നല്‍കുവാനും ക്രിസ്തുവിനെ അവന്‍റെ അളവറ്റ സ്നേഹത്തിലും പരിപൂര്‍ണ്ണവിശുദ്ധിയിലും നിനക്ക് വെളിപ്പെടുത്തിത്തരുവാനും അവനോടു അപേക്ഷിക്കുക. ദൈവത്തോടും മനുഷ്യരോടും ഉള്ള സ്നേഹം എന്ന് ദൈവീക ന്യായപ്രമാണത്തിന്‍റെ അടിസ്ഥാനതത്വം ക്രിസ്തുവിന്‍റെ ജീവിതത്തില്‍ പരിപൂര്‍ണ്ണമായി അനുഷ്ഠിച്ചു ദൃഷ്ടാന്തീകരിക്കപ്പെട്ടിരുന്നു. പരോപകാരം, നിസ്വാര്‍ത്ഥ സ്നേഹം ഇവരണ്ടും അവന്‍റെ ജീവിതത്തില്‍ പ്രായോഗികമാക്കപ്പെ ട്ടിരുന്നു. നാം അവങ്കലേക്ക് നോക്കുമ്പോള്‍മാത്രമേ അവന്‍റെ വെളിച്ചം നമ്മുടെമേല്‍ പ്രകാശിക്കയുള്ളു. ആ വെളിച്ചത്തില്‍ നമ്മുക്ക് നമ്മുടെ ഹൃദയത്തിന്‍റെ പാപസമ്പൂര്‍ണ്ണമായ നില ശരിക്ക് മനസ്സിലാക്കുകയും ചെയ്യാം. KP 26.2
നിക്കോദോമോസിനെപ്പോലെ നമ്മുടെ ജീവിതം നേരുള്ളതും സ്വഭാവം നല്ലതുമാകയാല്‍ നമ്മുടെ ഹൃദയങ്ങളെ ദൈവമുമ്പാകെ ഒരിക്കലും വിനയപ്പെടുത്തേണ്ട ആവശ്യമില്ല എന്ന് പ്രശംസിച്ചുപറഞ്ഞേയ്ക്കാം. എന്നാല്‍ ക്രിസ്തുവില്‍നിന്നുള്ള പ്രകാശം നമ്മുടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ നാം എത്രമാത്രം അഴുക്കുള്ളവരാണെന്നും സ്വാര്‍ത്ഥ തല്പരത ദൈവത്തോട് ശത്രുത്വമാണെന്നും നമ്മുക്ക് വിവേചിച്ചറിവാന്‍ സാധിക്കും. അപ്പോള്‍ നമ്മുടെ സ്വനീതി വെറും കറപിരണ്ട വസ്ത്രം പോലെയാണെന്നും തന്നിമിത്തം പാപത്തിന്‍റെ മാലിന്യത്തില്‍നിന്ന് നമ്മെ കഴുകിവെടിപ്പാക്കി നമ്മുടെ ഹൃദയങ്ങളെ തന്‍റെ സ്വന്ത സാദൃശ്യത്തില്‍ രൂപാന്തരപ്പെടുത്തുവാന്‍ ക്രിസ്തുവിന്‍റെ രക്തത്തിനുമാത്രമെ സാധിക്കയുള്ളു എന്നുമനസ്സിലാകും. ദൈവതേജസ്സിന്‍റെ ഒരു രശ്മി അഥവാ ക്രിസ്തുവിന്‍റെ വിശുദ്ധിയുടെ ഒരു കിരണം മാത്രം മാനുഷഹൃദയത്തില്‍ പ്രവേശിച്ചാല്‍മതി. അത് ഹൃദയത്തിന്‍റെ കോണുകളിലും ഉള്ളറകളിലും മറഞ്ഞു കിടക്കുന്ന പാപങ്ങളെ വെളിച്ചത്താക്കുകയും മാനുഷസ്വഭാവത്തിന്‍റെ വൈരൂപ്യം, ദൂഷ്യം, ആദിയായവയെ അനാവൃതമാക്കുകയും ചെയ്യും. ഹൃദയത്തിലെ അവിശ്വാസവും അധരങ്ങളുടെ മാലിന്യവും നമ്മുക്ക് കാണിച്ചു തരികയും ചെയ്യും. ദിവ്യന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കിക്കൊണ്ടുള്ള അവിശ്വസ്തതയെ പ്രകടമാക്കുന്ന പാപിയുടെ പ്രവൃത്തികളെ അവന്നു ദൃഷ്ടിഗോചരമാക്കീട്ട് ദൈവാത്മാവിന്‍റെ നിരീക്ഷണശക്തി അവന്‍റെ ആത്മാവിനെ ദണ്ഡിപ്പിച്ചു കീഴടക്കുകയും ചെയ്യുന്നു. ഇപ്രകാരം ക്രിസ്തുവിന്‍റെ കറയും കളങ്കവുമില്ലാത്ത സ്വഭാവത്തെ ദര്‍ശിക്കുംതോറും അവന്‍ തന്നെത്താന്‍വെറുക്കുകയും ചെയ്യും. KP 27.1
ദാനിയേല്‍ പ്രവാചകന്‍ തന്‍റെ അടുക്കല്‍ അയക്കപ്പെട്ട സ്വര്‍ഗ്ഗീയദൂതനെ ചുറ്റിയിരുന്ന തേജസ്സ് കണ്ടയുടന്‍തന്നെ തന്‍റെ സ്വന്തകുറ്റങ്ങളും ബലഹീനതകളും അവന്നു ബോധ്യമായി. ആ അത്ഭുതകാഴ്ച അവനെ എപ്രകാരം ബാധിച്ചു എന്ന് വിവരിച്ചുകൊണ്ട് അവന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:- “എന്നില്‍ ഒട്ടും ബലംശേഷിച്ചിരുന്നില്ല; എന്‍റെ മുഖശോഭക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലമില്ലാതെയും ആയി.” (ദാനീ 10:8) ഇപ്രകാരം ദര്‍ശിക്കപ്പെട്ട ഒരു ആത്മാവ് സ്വാര്‍ത്ഥത, സ്വസ്നേഹം ആദിയായ ദുര്‍ഗുണങ്ങളെ പരിത്യജിക്കുകയും ക്രിസ്തുവിന്‍റെ നീതിയില്‍ ആശ്രയിച്ചുകൊണ്ട് ദിവ്യന്യായപ്രമാണത്തിന്നും ക്രിസ്തുവിന്‍റെ സ്വഭാവത്തിന്നും അനുയോജ്യമായ ശുദ്ധിപ്രാപിപ്പാന്‍ വാഞ്ചിക്കുകയും ചെയ്യും. KP 28.1
“ന്യായപ്രമാണത്തിലെ നീതിയെ സംബന്ധിച്ചു” —അതായത് ബാഹ്യമായ നടപ്പുകളെ സംബന്ധിച്ചിടത്തോളം താന്‍ അനിന്ദ്യന്‍”. (ഫിലി 3:6) എന്ന് അപ്പോസ്തലനായ പൌലോസ് പറയുന്നു. എന്നാല്‍ ന്യായപ്രമാണത്തിന്‍റെ ആത്മീകസ്വഭാവത്തെ മനസ്സിലാക്കിയ ഉടനെ അവന്‍, തന്നെ ഒരു മഹാപാപിയായി കണ്ടു. സാധാരണ മനുഷ്യര്‍ ചെയ്യുന്നതുപോലെ തന്‍റെ ബാഹ്യജീവിതത്തെ ന്യായപ്രമാണത്തിന്‍റെ ശബ്ദാര്‍ത്ഥത്തോട് ഒത്തുനോക്കിയപ്പോള്‍ തന്നില്‍ യാതൊരുപാപവും അവന്‍ കണ്ടില്ല; എന്നാല്‍ ആ വിശുദ്ധകല്പനകളുടെ പൊരുളിന്‍ ആഴത്തിലേക്ക് അവന്‍ കടന്നുനോക്കിയപ്പോള്‍ താന്‍ ദൈവമുമ്പാകെ ഏതു നിലയില്‍ കാണപ്പെട്ടുവോ അതെ നിലയില്‍ തന്നെ അവനും തന്നെക്കണ്ട് തലതാഴ്ത്തി അവന്‍റെ കുറ്റം ഏറ്റു പറഞ്ഞു അവന്‍ ഇങ്ങനെ പറയുന്നു:- “ഞാന്‍ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപം വീണ്ടും ജീവിക്കുകയും ഞാന്‍ മരിക്കുകയും ചെയ്തു”. (റോമ. 7:9) ന്യായപ്രമാണത്തിന്‍റെ ആത്മീയ സ്വഭാവം അവന്നു ബോദ്ധ്യമായപ്പോള്‍ പാപം അതിന്‍റെ യഥാര്‍ത്ഥമായ ഭയങ്കരാവസ്ഥയില്‍ അവന്നു കാണപ്പെടുകയും അവന്‍റെ ആത്മപ്രശംസ അന്തര്‍ദ്ധാനം ചെയ്കയുമാണുണ്ടായത്. KP 28.2
ദൈവം എല്ലാ പാപങ്ങള്‍ക്കും തുല്യമായ അളവ് കല്പിക്കുന്നില്ല. മനുഷ്യരുടെ നോട്ടത്തിലെന്നപോലെ ദൈവത്തിന്‍റെ ദൃഷ്ടിയിലും മനുഷ്യര്‍ ചില പാപങ്ങളെ നിസ്സാരമെന്നു വിധിച്ചു തള്ളിക്കളയുന്നതുപോലെ യാതൊരു പാപവും ദൈവദൃഷ്ടിയില്‍ നിസ്സാരമല്ല. മനുഷ്യര്‍ കല്പിക്കുന്ന വിധി പക്ഷപാതിതവും അപൂര്‍ണ്ണവുമാകുന്നു. എന്നാല്‍ ദൈവം എല്ലാ സംഗതികളെയും അവയുടെ യഥാര്‍ത്ഥനിലയില്‍ പരിഗണിക്കുന്നു. മദ്യപാനിയെ മനുഷ്യര്‍ നിന്ദിക്കുകയും അവന്നു സ്വര്‍ഗ്ഗത്തില്‍ പ്രവേശനം കിട്ടുകയില്ലെന്നു പറകയും ചെയ്യുന്നു. എന്നാല്‍ ഗര്‍വ്വം, സ്വാര്‍ത്ഥത, ദുരാഗ്രഹം എന്നീ സ്വഭാവങ്ങളെ മിക്കപ്പോഴും ഗണിക്കാതെ വിട്ടുകളയുന്നു. ഈ പാപങ്ങള്‍ ദൈവത്തിനു പ്രത്യേകം വെറുപ്പുണ്ടാക്കുന്നവയാണ് എന്തുകൊണ്ടെന്നാല്‍ അവ അവന്‍റെ സ്വഭാവത്തിന്‍റെ പരോപകിരതല്പരതയ്ക്കും അഖിലാണ്ഡത്തിലെ വീണുപോകാത്ത ലോകങ്ങളാലുള്ള അന്തരീക്ഷം തന്നെ ആയിരിക്കുന്ന നിസ്വാര്‍ത്ഥ സ്നേഹത്തിന്നും അശേഷം അനുയോജ്യമല്ല. KP 29.1
ഒരു ഭയങ്കര പാപം ചെയ്യുന്ന മനുഷ്യന്‍ അതിനെക്കുറിച്ചുള്ള കുറ്റബോധവും, ലജ്ജയും, ദാരിദ്ര്യവും തന്മൂലം ക്രിസ്തുവിന്‍റെ കൃപകൊണ്ടുള്ള ആവശ്യബോധവും ഉണ്ടായെന്നു വരാം. എന്നാല്‍ പാപിയായ മനുഷ്യന്നു ആ മാതിരി യാതൊരു ബോധവും ഉണ്ടാകയില്ല. അതിനാല്‍ അവന്‍റെ ഹൃദയ കവാടം സദാ ക്രിസ്തുവിനെതിരായി അടയ്ക്കപ്പെട്ടിരിക്കയും അങ്ങനെ അവന്‍ നല്കുവാന്‍ വന്ന അളവറ്റ അനുഗ്രഹങ്ങള്‍ അവന്നു ലഭ്യമാകാതിരിക്കയും ചെയ്യുന്നു. KP 29.2
“ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകണമേ” എന്ന് പ്രാര്‍ത്ഥിച്ച ആ ചുങ്കക്കാരന്‍ തന്നെത്താന്‍ മഹാ അരിഷ്ടനായ പാപിയായി കരുതി എന്ന് മാത്രമല്ല മറ്റുള്ളവരും അവനെ അപ്രകാരം തന്നെ എണ്ണിപ്പോന്നു; എന്നാല്‍ തന്നില്‍ കുറവായിരുന്നത് ഇന്നതെന്നു അവനു നല്ല ബോധമുണ്ടായതുകൊണ്ട് അവന്‍ തന്‍റെ അപരാധങ്ങളുടെ മുഴുഭാരത്തോടും ദുഃഖത്തോടും കൂടെ ദൈവസന്നിധിയില്‍ ചെന്നു കരുണക്കായി അപേക്ഷിച്ചു. തന്‍റെ ഹൃദയം അവന്‍ ദൈവാത്മാവിന്‍റെ കൃപാപ്രവൃത്തിക്കു തുറന്നു കൊടുത്തു; ദൈവാത്മാവ് അവനെ പാപത്തിന്‍റെ അധികാരത്തില്‍ നിന്ന് സ്വതന്ത്രനാക്കി. എന്നാല്‍ സ്വനീതിക്കാരനായ ആ പരീശന്‍റെ ആത്മപ്രശംസാ പൂര്‍ണ്ണമായ പ്രാര്‍ത്ഥനയില്‍ നിന്ന് അവന്‍റെ ഹൃദയം വിശുദ്ധാത്മാവിന്‍റെ വ്യാപാരത്തിന്നെതിരായി അടയ്ക്കപ്പെട്ടിരുന്നു എന്ന് ഗ്രഹിക്കാം. അവന്‍ ദൈവത്തില്‍ നിന്ന് അന്യപ്പെട്ടിരുന്നതുകൊണ്ടും ദൈവീക വിശുദ്ധിയുടെ പൂര്‍ണ്ണതയ്ക്കെതിരായി അവനില്‍ ഉണ്ടായിരുന്ന അശുദ്ധിയെക്കുറിച്ചുള്ള ബോധം അവന്നു ഉണ്ടായിരുന്നില്ല. അവന്നു യാതൊരു ആവശ്യബോധവും ഉണ്ടായിരുന്നില്ല. അതിനാല്‍ അവന്‍ യാതൊന്നും പ്രാപിച്ചതുമില്ല. KP 30.1
നിന്‍റെ പാപാരിഷ്ടതയെക്കുറിച്ചുള്ള ബോധം നിന്നില്‍ അങ്കുരിച്ചു കഴിഞ്ഞാല്‍ ക്രിസ്തുവിന്‍റെ അടുക്കല്‍ ചെല്ലുന്നതിനു നീ നിന്നെത്തന്നെ ഗുണീകരിച്ചു തീരുവോളം കാത്തിരിക്കരുത്. ക്രിസ്തുവിന്‍റെ അടുക്കല്‍ ചെല്ലുവാനുള്ള യോഗ്യത തങ്ങള്‍ക്കില്ല എന്ന് എത്രപേര്‍ വിചാരിക്കുന്നു. നിനക്ക് നിന്‍റെ സ്വന്ത പരിശ്രമങ്ങളാല്‍ നിന്നെത്തന്നെ ഗുണീകരിപ്പാന്‍ കഴിയുമെന്നു നീ കരുതുന്നുവോ? “ക്രൂശിന്നു തന്‍റെ ത്വക്കും പുള്ളിപുലിക്ക് തന്‍റെ പുള്ളിയും മാറ്റുവാന്‍ കഴിയുമോ? എന്നാല്‍ ദോഷം ചെയ്‌വാന്‍ ശീലിച്ചിരിക്കുന്ന നിങ്ങള്‍ക്കും നന്മ ചെയ്‌വാന്‍ കഴിയും” (യിരെ. 13:23) ഇതിന്നു ദൈവം മാത്രമേ നമ്മുക്ക് സഹായമുള്ളു. അതുകൊണ്ടു ഇതിലും അധികം ബലവത്തായ ഒരു പ്രോത്സാഹനഹേതു ഉണ്ടാകട്ടെ എന്നോ, അഥവാ ഇതിലും ഉത്തമമായൊരവസരം വരട്ടെ എന്നോ അല്ലെങ്കില്‍ ഇപ്പൊഴുള്ളതിനേക്കാള്‍ അധികം പരിപാവനമായ ഒരു സ്വഭാവ ഗുണം സംജാതമാകട്ടെ എന്നോ വിചാരിച്ചു കാത്തിരിക്കരുത്. നമ്മുക്ക് സ്വയമായി യാതൊന്നും ചെയ്‌വാന്‍ കഴികയില്ല. അതിനാല്‍ നാം ഏതു നിലയില്‍ ആയിരിക്കുന്നുവോ അതേ നിലയില്‍ തന്നെ നമ്മുക്ക് ക്രിസ്തുവിന്‍റെ അടുക്കല്‍ ചെല്ലാം. KP 30.2
എന്നാല്‍, “അവന്‍റെ കൃപയെ നിരസിക്കുന്നവരെ കൂടി ദൈവം ഒടുവില്‍ തന്‍റെ മഹാസ്നേഹവും വന്‍ കരുണയും ഹേതുവായി രക്ഷിക്കും എന്ന വ്യാജോപദേശത്താല്‍ ആരും നിങ്ങളെ ചതിക്കരുത്. പാപത്തിന്‍റെ പാതകത്വം (പാപത്തിന്‍റെ ദോഷകരമായനില) എത്ര ഭയാനകമാണെന്ന് ക്രൂശുകൊണ്ടല്ലാതെ വെളിവാകയില്ല. ദൈവം നല്ലവനാകയാല്‍ യാതൊരു പാപിയേയും തള്ളിക്കളയാതെ ഒടുവില്‍ എല്ലാ മനുഷ്യരേയും ഒന്നുപോലെ ചേര്‍ത്തുകൊള്ളും എന്നുപദേശിക്കുന്നവര്‍ കാല്‍വറിമലയിലേയ്ക്ക് ഒന്ന് കണ്ണുയര്‍ത്തട്ടെ. മനുഷ്യരെ രക്ഷിപ്പാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതുകൊണ്ട് ഈ ഏക ബലിയര്‍പ്പണത്താലല്ലാതെ മനുഷ്യര്‍ക്ക് പാപത്തിന്‍റെ ദുശക്തിയില്‍നിന്ന് തെറ്റി ഒഴിവാനും വിശുദ്ധന്മാരോടുള്ള കൂട്ടായ്മയില്‍ യാഥാസ്ഥാനപ്പെട്ട് വരുവാനുമായി വേറെ വഴിയില്ലാത്തതു കൊണ്ടുതന്നെയാണ് ക്രിസ്തു അനുസരണം കെട്ടവരായ നമ്മുടെ കുറ്റം തന്‍റെമേല്‍ ഏറ്റുകൊണ്ട് പാപികളുടെ പ്രതിപുരുഷനായി നിന്ന് കഷ്ടപ്പെട്ട് മരിച്ചത്. ദൈവപുത്രന്‍റെ ഈ സ്നേഹം കഷ്ടപ്പാട്, മരണം എന്നിവയില്‍ നിന്നു പാപത്തിന്‍റെ ഭയങ്കരത്വം എന്തെന്നു കാണായ് വരുന്നില്ലയോ? നാം ക്രിസ്തുവിന്നു നമ്മെത്തന്നെ ഭരമേല്പിച്ചു അവന്നു വിധേയരായിത്തീരുന്നതൊഴികെ പാപത്തിന്‍റെ അധികാരത്തില്‍ നിന്ന് തെറ്റി ഒഴിവാനും വിശുദ്ധ ജീവന്നു അംശികളായിത്തീരുവാനും വേറെ വഴി ഒന്നുമില്ലെന്നും ഇവ നമ്മോടു പ്രസ്താവിക്കുന്നു. KP 31.1
ചിലപ്പോള്‍ അനുതപിപ്പാന്‍ ഇഷ്ടപ്പെടാത്ത ആളുകള്‍ ചിലപേര്‍ ക്രിസ്ത്യാനികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങള്‍ അവരെപ്പോലെ തന്നെ ഉത്തമന്മാരാണ്. ഞങ്ങള്‍ക്കുള്ളതിലധികം സ്വയത്യാഗമോ, ജാഗരണമോ, സൂക്ഷ്മബുദ്ധിയോ അവര്‍ക്കില്ല. ഞങ്ങളെപ്പോലെ അവരും സുഖഭോഗങ്ങളെ പ്രിയപ്പെടുകയും അവയില്‍ തങ്ങളുടെ സമയം ചെലവിടുകയും ചെയ്യുന്നുവല്ലൊ എന്ന് പറയാറുണ്ട്. ഇങ്ങനെ അവര്‍ തങ്ങളുടെ കൃത്യവിലോപങ്ങളേയും പാപങ്ങളേയും മൂടേണ്ടതിനു മറ്റുള്ളവരുടെ കുറ്റങ്ങളെ എടുത്തുകാണിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നിമി ത്തം ആരുടേയും കുറവുകള്‍ പരിഹരിക്കപ്പെടുകയില്ല. കാരണം തെറ്റിപ്പോകാവുന്ന ഒരു മാനുഷ മാതൃക ദൈവം നമ്മുക്ക് തന്നിട്ടില്ല. നമ്മുടെ മാതൃക കളങ്കവും കറയുമില്ലാത്ത ദൈവപുത്രനത്രെ. അതുകൊണ്ടു മേല്‍ പ്രസ്താവിച്ച പ്രകാരം പേര്‍ ക്രിസ്ത്യാനികളുടെ കുറ്റങ്ങളും കുറവുകളും പരസ്യം ചെയ്യുന്ന ആളുകള്‍ തന്നെ തങ്ങളുടെ സ്വന്ത ജീവിതവും നടപ്പും കൊണ്ട് ശരിയായ മാതൃക കാണിച്ചുകൊടുക്കണം. അവര്‍ക്ക് ഒരു സാക്ഷാല്‍ ക്രിസ്ത്യാനിയുടെ ജീവിതം ഇന്നവണ്ണം ആയിരിക്കണം എന്ന് ഒരു പരിധികല്പിപ്പാന്‍ കഴിയുമെങ്കില്‍ അവരുടെ സ്വന്തം പാപം അത്രയ്ക്കും ഭയങ്കരമായിരിക്കയില്ലയോ? നന്മ എന്തെന്ന് അവര്‍ അറിഞ്ഞിട്ടും അവര്‍ അത് ചെയ്യുന്നില്ല. KP 31.2
നിങ്ങളുടെ കാര്യാദികളെ പിന്നീടാകട്ടെന്നു വെക്കാതിരിപ്പാന്‍ സൂക്ഷിപ്പിന്‍. നിങ്ങളുടെ പാപങ്ങളെ ഉപേക്ഷിച്ചു യേശുക്രിസ്തുമൂലം ഹൃദയശുദ്ധി പ്രാപിക്കുന്നതു പിന്നീടാകട്ടെന്നു വെക്കരുതെ. അങ്ങനെ കാലം ദീര്‍ഘിപ്പിച്ചതു കൊണ്ടാണ് അനേകായിരം ആളുകള്‍ നിത്യനാശത്തിന്നു അര്‍ഹരായിത്തീര്‍ന്നത്. ജീവന്‍റെ ഹ്രസ്വതയെയോ അസ്ഥിരതയെയോ സംബന്ധിച്ചു ഞാന്‍ പ്രസ്താവിക്കുന്നില്ല. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ കാരുണ്യക്ഷണത്തിന്നു ഉടനടി ചെവികൊടുക്കുന്നതിന്നു പകരം പാപത്തില്‍ തന്നെ കുറച്ചുകൂടെ ജീവിപ്പാന്‍ മനുഷ്യര്‍ ഇഷ്ടപ്പെടുന്നതില്‍ വലിയൊരാപത്തുണ്ട്. അതിന്‍റെ ഭയാനകതയെ മനുഷ്യര്‍ സാധാരണയായി ഗ്രഹിക്കുന്നില്ല. അവര്‍ അപ്രകാരം കാലം ദീര്‍ഘിപ്പിക്കുന്നത് പാപത്തില്‍ തന്നെ കുറെക്കാലം കൂടി നിലനില്പാനാകുന്നു. എന്നാല്‍ നാം ചെയ്തു രസിക്കുന്ന പാപം നിമിത്തം അത്രയും നിസ്സാരമായിരുന്നാല്‍ തന്നേയും അവസാനം നിത്യനാശം പ്രദാനം ചെയ്യാതിരിക്കയില്ല. നാം ഇന്നു ജയിച്ചടക്കുവാന്‍ അമാന്തിക്കുന്ന നമ്മുടെ ദുശ്ശീലങ്ങളും പാപവും ഒടുവില്‍ നമ്മെ ജയിച്ചടക്കി നിത്യനാശത്തിന്നര്‍ഹരാക്കും. KP 32.1
നിരോധിക്കപ്പെട്ട ആ വൃക്ഷഫലം ഭക്ഷിച്ചു എന്ന ആ നിസ്സാര സംഗതി നിമിത്തം ദൈവം അരുളിചെയ്തിരുന്ന ആ ഭയങ്കര വിപത്ത് സംഭവിക്കുമോ എന്ന് ആദാമും ഹവ്വയും ഒരു വേള തങ്ങളുടെ മനസ്സില്‍ ന്യായവാദം ചെയ്തിരിക്കാം. എന്നാല്‍ ആ നിസ്സാര സംഗതിയാല്‍ ദൈവത്തിന്‍റെ ശാശ്വതവും വിശുദ്ധവുമായ കല്പനയല്ല യൊ ലംഘിക്കപ്പെട്ടത്? അതിനാല്‍ മനുഷ്യന്‍ ദൈവകൂട്ടായ്മയില്‍ നിന്ന് അകറ്റപ്പെടുകയും രോഗം, മരണം ആദിയായ അസംഖ്യംദുരിതങ്ങള്‍ ലോകത്തില്‍ പ്രവേശിക്കയും ചെയ്തുവല്ലൊ. മനുഷ്യന്‍റെ അനുസരണക്കേട് നിമിത്തം അന്ന് മുതല്‍ വിലാപത്തിന്‍റെ ഞരക്കം ഭൂമിയില്‍ നിന്ന് പൊങ്ങിക്കൊണ്ടിരിക്കയും സര്‍വ്വ സൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റ് നോവോടിരിക്കയും ചെയ്യുന്നു. ദൈവത്തോടുള്ള മനുഷ്യന്‍റെ ഈ മത്സരഫലം സ്വര്‍ഗ്ഗത്തേയും ബാധിക്കാതിരുന്നില്ല. ദിവ്യന്യായപ്രമാണ ലംഘനപരിഹാരാര്‍ത്ഥം ആവശ്യമായി വന്ന ആ മഹായാഗത്തിന്നു കാല്‍വറിമല ഒരു നിത്യസ്മാരകമത്രെ. ആകയാല്‍ പാപം ഒരു നിസ്സാരസംഗതിയാണെന്ന് ആരും ധരിക്കരുത്. KP 32.2
നീ തിരുകല്പനകളെ ലംഘിക്കുകയോ ക്രിസ്തുവിന്‍റെ കൃപയെ അലക്ഷ്യമാക്കുകയൊ, തിരസ്ക്കരിക്കയൊ ചെയ്യുമ്പോഴൊക്കെയും നീ അറിയാതെ തന്നെ അത് നിന്നില്‍ മറ്റൊരു കാര്യം സാധിപ്പിക്കുന്നു. അതായത് അത് നിന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തുകയും മനസ്സിനെ നികൃഷ്ടമാക്കുകയും ഗ്രഹണശക്തിയെ മന്ദീഭവിപ്പിക്കയും ചെയ്യുന്നതുകൂടാതെ, നിന്നില്‍ നടക്കുന്ന പരിശുദ്ധാത്മാവിന്‍റെ വേലയ്ക്കു നിന്നെത്തന്നെ വിധേയനാക്കുവാന്‍ മനസ്സും ശക്തിയും ഇല്ലാത്തവനാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. KP 33.1
തങ്ങള്‍ക്കു മനസുള്ളപ്പോള്‍ തങ്ങളുടെ ദോഷ വഴികളെ വിട്ടുമാറി ഗുണപ്പെടാം എന്ന് വച്ചു ദൈവാത്മാവിന്‍റെ ഇന്നത്തെ കാരുണ്യക്ഷണത്തെ ചിലര്‍ നിരാകരിക്കുന്നു. ആത്മാവിന്‍റെ കാരുണ്യപ്രവൃത്തിയെ തുച്ഛീകരിച്ചു വൈരിയായ പിശാചിന്‍റെ ഇഷ്ടത്തിന്നു അധീനനായിത്തീര്‍ന്നശേഷം ഇനി ഏതെങ്കിലും ഭയങ്കരമായ ആപത്തോ മറ്റോ വരുമ്പോള്‍ തങ്ങളുടെ ഗതിയെ മാറ്റി ഗുണപ്പെട്ടുകൊള്ളാം എന്ന് അവര്‍ പ്രത്യാശിക്കുന്നു. എന്നാല്‍ അവര്‍ ആശിക്കുംപോലെ അതത്ര എളുപ്പമല്ല. ആയുഷ്കാലപര്യന്തമായ വിദ്യാഭ്യാസംകൊണ്ടും ഓരോ ജീവിതാനുഭവങ്ങളാലും സ്വഭാവം ഒരു സ്ഥിരമായ രൂപം പ്രാപിച്ചശേഷം ആരും യേശുവിന്‍റെ രൂപസാദൃശ്യം പ്രാപിപ്പാന്‍ ആഗ്രഹിക്കാറില്ല. KP 33.2
തെറ്റായ ഓരോ സ്വഭാവ ഗുണവും നാം തുടര്‍ച്ചയായി കൈവളര്‍ത്തുന്ന ഓരോ പാപാഭിലാഷവും കാലാന്തരത്തില്‍ സുവിശേഷ ത്തിന്‍റെ ശക്തിയെ ദുര്‍ബലമാക്കിക്കളയും. ഓരോ പാപ വഴക്കവും മനുഷ്യാത്മാവിനു ദൈവത്തോടുള്ള വെറുപ്പിനെ സുദൃഢമാക്കുന്നു. സത്യത്തിനെതിരായി അവിശ്വാസം മൂലമുള്ള ധീരതയോ വിഡ്ഢിത്വപരമായ അഗണ്യതയോ പ്രകടിപ്പിക്കുന്നവന്‍ താന്‍ വിതച്ചതിനെ തന്നെ കൊയ്യുകയാണ് ചെയ്യുന്നത്. “ദുഷ്ടന്‍റെ അകൃത്യങ്ങള്‍ അവനെ പിടിക്കും. തന്‍റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.” (സദൃശ. 5:22) ഇത് പാപത്തോട് കളിക്കുന്നവരെപ്പറ്റി വേദപുസ്തകത്തില്‍ രേഖപ്പെടുത്തീട്ടുള്ള ഒരു പ്രബോധനമാകുന്നു. KP 33.3
ക്രിസ്തു നമ്മെ പാപത്തിന്‍റെ ദാസ്യത്തില്‍ നിന്ന് സ്വതന്ത്രരാക്കുവാന്‍ സദാ മനസ്സൊരുക്കമുള്ളവനായിരിക്കുന്നു. എങ്കിലും അവന്‍ നമ്മുടെ മനസ്സിനെ തീരെ പാപത്തിലേക്ക് നിര്‍ബന്ധിക്കുന്നില്ല. കൂടെക്കൂടെയുള്ള ലംഘനങ്ങള്‍ നിമിത്തം നമ്മുടെ മനസ്സ് ചായുകയും അതില്‍നിന്നു മോചിക്കപ്പെടുവാന്‍ നാം ആഗ്രഹിക്കാതിരിക്കയും ചെയ്യുന്നുവെങ്കില്‍, അവന്നു അതില്പരമായി എന്തുചെയ്‌വാന്‍ കഴിയും? അവന്‍റെ സ്നേഹത്തെ നാം മനഃപൂര്‍വ്വം തിരസ്കരിക്കുന്നതിനാല്‍ നാം നമ്മെത്തന്നെ നശിപ്പിക്കുന്നു. “ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോഴാകുന്നു രക്ഷാദിവസം” (2 കൊരി. 6:2) “ഇന്ന് നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.” (എബ്രായര്‍ 3:7,8) KP 34.1
“മനുഷ്യന്‍ കണ്ണിന്നു കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമു 16:7) അതെ, സന്തോഷസന്താപഹേതുകങ്ങളും പരസ്പരവിരുദ്ധങ്ങളുമായ മനോവികാരങ്ങളാല്‍ സമ്പൂര്‍ണ്ണവും എല്ലാവിധ അശുദ്ധിക്കും വഞ്ചനയ്ക്കും ഉറവിടവും അസ്ഥിരതയും താന്തോന്നിത്വവും ഉള്ളതുമായ മാനുഷ ഹൃദയത്തെത്തന്നെയാണ് യഹോവ നോക്കുന്നത്. അവന്‍ അതിന്‍റെ നോട്ടവും ഉദ്ദേശവും അഭിലാഷങ്ങളും എന്തെന്ന് അറിയുന്നു. അതുകൊണ്ടു കറപ്പെട്ടിരിക്കുന്ന നിന്‍റെ ആ ഹൃദയത്തോടു കൂടെത്തന്നെ നീ അവന്‍റെ അടുക്കല്‍ ചെല്ലുക. സങ്കീര്‍ത്തനക്കാരനെപോലെ നീയും സര്‍വ്വവും ദര്‍ശിക്കുന്ന ആ കണ്ണുകള്‍ക്കു മുമ്പാകെ നിന്‍റെ ഹൃദയം തുറന്നുവെച്ചുകൊണ്ട് “ദൈവമെ, എന്നെ ശോധനചെയ്തു എന്‍റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്‍റെ നി നവുകളെ അറിയേണമെ; വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടൊ എന്ന് നോക്കി ശ്വാശതമാര്‍ഗ്ഗത്തില്‍ എന്നെ നടത്തേണമെ” (സങ്കീ. 139: 23,24) എന്ന് പ്രാര്‍ത്ഥിക്കുക. KP 34.2
ഹൃദയശുദ്ധിപ്രാപിക്കാതിരിക്കെ പലരും ഭക്തിയുടെ വേഷം മാത്രമുള്ളതും വെറും ബുദ്ധികൊണ്ട് ഗ്രഹിച്ചിട്ടുള്ളതുമായ ഒരു മാര്‍ഗ്ഗം ഇഷ്ടപ്പെടുന്നു. എന്നാല്‍ നിന്‍റെ പ്രാര്‍ത്ഥനയൊ:- “ദൈവമെ, നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമെ” (സങ്കീ. 51:10) എന്നായിരിക്കട്ടെ. നിന്‍റെ ആത്മാവിനോട് നേരായി പെരുമാറുക. നിന്‍റെ ജീവന്‍ നശിക്കാറായിരിക്കുന്ന അവസരത്തില്‍ നീ എപ്രകാരമായിരിക്കുമൊ അപ്രകാരം തന്നെ നിന്‍റെ ആത്മാവിനെ പറ്റിയും നീ പരമാര്‍ത്ഥിയും സ്ഥിരമാനസനുമായിരിക്കുക. ഈ കാര്യം സദാകാലത്തേക്കുമായി നീയും ദൈവവും തമ്മില്‍ തീരുമാനിക്കേണ്ടതാകുന്നു. ഉടനടി ഒന്നും പ്രവൃത്തിക്കാതെ പിന്നീട് ആയിക്കൊള്ളാം എന്നുവച്ചു നീ ഈ കാര്യം മാറ്റിവയ്ക്കുന്നപക്ഷം അത് നിനക്ക് വലുതായ ആപത്തിനിടവരുത്തുമെന്ന് ഓര്‍ത്തുകൊള്‍ക. KP 35.1
പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവവചനം പഠിക്കുക. അങ്ങനെ ചെയ്‌താല്‍ ദിവ്യന്യായപ്രമാണത്തിലും ക്രിസ്തുവിന്‍റെ ജീവിതത്തിലും അടങ്ങിയിരിക്കുന്ന വിശുദ്ധീകരണ വ്യവസ്ഥകള്‍ നിനക്ക് ഗ്രഹിക്കാം. “ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല.” (എബ്രാ. 12:14) അത് നിനക്ക് പാപബോധം നല്കുകയും രക്ഷാമാര്‍ഗ്ഗം സ്പഷ്ടമായി കാണിച്ചു തരികയും ചെയ്യും. അത് നിന്‍റെ ആത്മാവോട് സംസാരിക്കുന്ന ദൈവശബ്ദമാകുന്നു എന്ന് കരുതി അതിന്നു ചെവി കൊടുക്കുക. KP 35.2
നിന്‍റെ പാപത്തിന്‍റെ ഭയാനകത്വം നീ കാണുമ്പോള്‍, അതായത് നീ നിന്‍റെ യഥാര്‍ത്ഥനില പൂര്‍ണ്ണമായി ഗ്രഹിക്കുമ്പോള്‍ നിരാശപ്പെട്ടുപോകരുത്. പാപികളെ രക്ഷിപ്പാനാകുന്നു യേശുകര്‍ത്താവ് വന്നത്. നാമായി ദൈവത്തെ നമ്മോടു നിരപ്പിക്കേണമെന്നു ദൈവം ആഗ്രഹിച്ചില്ല. നേരെ മറിച്ചു “ദൈവം ലോകത്തെ ക്രിസ്തുവില്‍ തന്നോട് നിരപ്പിച്ചു” പോരുകയത്രെ ചെയ്യുന്നത്. (2 കൊരി. 5:19) തന്‍റെ ആര്‍ദ്ര സ്നേഹത്താല്‍ അനുസരണം കെട്ട തന്‍റെ മക്കളുടെ ഹൃദയങ്ങളെ അവന്‍ തങ്കലേക്കു ആകര്‍ഷിക്കുന്നു. ദൈവം താന്‍ രക്ഷിപ്പാന്‍ ആഗ്രഹിക്കുന്നവരുടെ തെ റ്റുകുറ്റങ്ങളെക്കുറിച്ചു ക്ഷമയുള്ളവനായിരിക്കുന്ന പ്രകാരം യാതൊരു ലൌകീക പിതാവും തന്‍റെ മക്കളുടെ തെറ്റുകളെക്കുറിച്ചു ക്ഷമയുള്ളവനായിരിക്കുന്നില്ല. ലംഘനക്കാരനോട് ഇത്ര ആര്‍ദ്രതയോട് കൂടി കേണപേക്ഷിക്കുവാന്‍ ആര്‍ക്കും കഴിയുന്നതല്ല. വഴിവിട്ടലയുന്ന ഒരാത്മാവിനോട് മടങ്ങിവരുവാന്‍ ദൈവം അപേക്ഷിക്കുന്നത്ര ദയയോടും സ്നേഹത്തോടും കൂടി യാതൊരു മനുഷ്യനും ഒരിക്കലും സംസാരിച്ചിട്ടുമില്ല. അവന്‍ തന്നിരിക്കുന്ന വാഗ്ദത്തങ്ങളും പ്രബോധനങ്ങളുമെല്ലാം അവര്‍ണ്ണനീയമായ അവന്‍റെ സ്നേഹോച്ഛ്വാസമല്ലാതെ മറ്റെന്താണ്? KP 35.3
പിശാചു നിന്‍റെ സമീപെവന്നു “നീ വലിയൊരു പാപിയാണ്” എന്ന് നിന്നോട് പറയുമ്പോള്‍ നീ നിന്‍റെ വീണ്ടെപ്പുകാരങ്കലേക്ക് കണ്ണുയര്‍ത്തി അവന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുക. അവന്‍റെ വെളിച്ചത്തെ ഉറ്റു നോക്കുന്നത് ആ നാഴികയില്‍ നിനക്ക് സഹായകരമായിരിക്കും. നിന്‍റെ കുറ്റം സമ്മതിക്കുക; എങ്കിലും “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു” ( 1 തിമൊ. 1:15) എന്നും അവന്‍റെ ആ നിസ്തുല്യസ്നേഹംമൂലം ഞാനും രക്ഷിക്കപ്പെടും എന്നും നീ അവനോടു പറക. യേശു രണ്ടു കടക്കാരെപ്പറ്റി ശീമോനോടു ഒരു ചോദ്യം ചോദിച്ചുവല്ലൊ. ആ യജമാനന്നു ഒരാള്‍ ഒരു ചെറിയ തുകയും മറ്റെയാള്‍ ഒരു വലിയ തുകയും കടമ്പെട്ടിരുന്നു എങ്കിലും അദ്ദേഹം രണ്ടു പേര്‍ക്കും ഒരുപോലെ ഇളച്ചുകൊടുത്തു. എന്നാല്‍ ഏതു കടക്കാരന്‍ തന്‍റെ യജമാനനെ അധികം സ്നേഹിക്കും എന്ന് യേശു ശീമോനോടു ചോദിക്കുന്നു. അതിന്നു ശീമോന്‍:- “അധികം ഇളച്ചു കിട്ടിയവന്‍” (ലൂക്കൊ. 7:43) എന്നുത്തരം പറഞ്ഞു. നാം മഹാപാപികളാകുന്നു എങ്കിലും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടേണ്ടതിന്നു ക്രിസ്തു നമ്മുക്കുവേണ്ടി മരിച്ചിരിക്കുന്നു. അവന്‍റെ ബലിയര്‍പ്പണത്താല്‍ അവന്‍ സമ്പാദിച്ചിരിക്കുന്ന പുണ്യം നമ്മുടെ പാപപരിഹാരാര്‍ത്ഥം പിതാമുമ്പില്‍ സമര്‍പ്പിപ്പാന്‍ മതിയായതാകുന്നു. ആര്‍ക്കു അധികം മോചിക്കപ്പെട്ടിരിക്കുന്നുവൊ അവന്‍ കര്‍ത്താവിനെ അധികം സ്നേഹിക്കയും അവന്‍റെ സിംഹാസനത്തോട് എത്രയും അടുത്ത് നിന്ന് അവന്‍റെ നിസ്തുല്യ സ്നേഹത്തെയും അവന്‍ കഴിച്ച മഹായാഗത്തെയും കുറിച്ചു അവനെ എത്രയും അധികമായി വാഴ്ത്തുകയും ചെയ്യും. നാം ദൈ വത്തെ പൂര്‍ണ്ണമായി ഗ്രഹിക്കുമ്പോഴാണ് നമ്മുടെ പാപാവസ്ഥയുടെ ആഴം നമ്മുക്ക് യഥാര്‍ത്ഥമായി ബോധ്യമാകുന്നത്. നമ്മുക്ക് വേണ്ടി അതായത് നമ്മെ പാപക്കുഴിയില്‍ നിന്ന് കരേറ്റുവാന്‍ വേണ്ടി സ്വര്‍ഗ്ഗം ഇറക്കിത്തന്നിരിക്കുന്ന ചങ്ങലയുടെ നീളം നാം കണ്ടു മനസ്സിലാക്കുമ്പോള്‍ അതെ, ക്രിസ്തു നമ്മുക്ക് വേണ്ടി തന്നെത്താന്‍ അര്‍പ്പിച്ച ആ അളവറ്റയാഗത്തിന്‍റെ വില നമ്മുക്ക് എതാണ്ടല്പം സുഗ്രാഹ്യമാകുമ്പോള്‍ തന്നെ നമ്മുടെ ഹൃദയം ആര്‍ദ്രതയും പശ്ചാത്താപവുംകൊണ്ട് ഉരുകിപ്പോകും. KP 36.1
* * * * *